2011, ഫെബ്രുവരി 2, ബുധനാഴ്‌ച

മരണവും കഴിഞ്ഞ്

മീരയ്ക്ക് ചന്ദ്രഭാനുവിനെ ജീവനായിരുന്നു. ചന്ദ്രഭാനുവിനു തിരിച്ചും. എന്നിട്ടും, ഡിസംബര്‍ മാസത്തിലെ ഒരു തണുത്ത പ്രഭാതത്തില്‍ ചന്ദ്രനെ ഓഫീസിലേയ്ക്കു പറഞ്ഞയച്ച്, മാളുവിനെ കുളിപ്പിച്ച് അമ്മയുടെ ഒപ്പമാക്കി, മീര ആത്മഹത്യ ചെയ്തു. എന്താണു കാരണമെന്നാര്‍ക്കും അറിയില്ല. അറിഞ്ഞു കേട്ടു വന്നവര്‍ തൊഴുത്തിന്റെ പിന്നിലും കിണറ്റിന്‍ കരയിലും പിന്‍വശത്തെ ചാമ്പയുടെ ചുവട്ടിലും അടുക്കളയിലും മുക്കിലും മൂലയിലുംനിന്നു പിറുപിറുക്കുകയാണ്. അവര്‍ക്കിടയിലൂടെ മീരയുടെ രണ്ടര വയസുകാരി മകള്‍ മാളുവെന്നു വിളിക്കുന്ന അദിത ഓടി നടന്നു. കുഞ്ഞിനെ നോക്കി സഹതാപത്തോടെ പലചരക്കു കടക്കാരന്റെ ഭാര്യ മൂക്കില്‍ വിരല്‍ വച്ചു പറഞ്ഞു,'' എന്നാലും അവള്‍ക്കിതു ചെയ്യാന്‍ തോന്നിയല്ലോ?''അടുത്തു നിന്ന പെണ്ണുങ്ങള്‍ അടക്കിപ്പിടിച്ച ശബ്ദത്തില്‍ മീരയെ കുറ്റപ്പെടുത്തി.
മീരയുടെ പെട്ടെന്നുണ്ടായ അഭാവം താങ്ങാനാകാതെ എന്താണു സംഭവിച്ചതെന്നു പോലും മനസിലാകാതെ തലയ്ക്കു കയ്യും കൊടുത്ത് മുറിയില്‍ വെറുംനിലത്തു കുത്തിയിരിക്കുകയായിരുന്നു ചന്ദ്രഭാനു അപ്പോള്‍. ആ മുറിയിലെങ്ങും മീരയുടെ ഗന്ധം തങ്ങി നില്‍പ്പുണ്ട്. പശമുക്കി ഉണക്കിയ കോട്ടണ്‍ സാരികള്‍ ഭംഗിയായി മേശപ്പുറത്തു മടക്കി വച്ചിരിക്കുന്നു. തലയ്ക്കു മുകളില്‍ ചലനമറ്റു കിടക്കുന്ന ചന്ദന നിറമുള്ള ഫാനില്‍ മീര തൂങ്ങിക്കിടന്നു പിടഞ്ഞ സൂര്യകാന്തിപ്പൂക്കള്‍ തുന്നിയ സാരിയുടെ തിരുശേഷിപ്പുകള്‍ ഇളം കാറ്റില്‍ ചലിച്ചത് ചന്ദ്രഭാനുവിനെ ഭയപ്പെടുത്തി. കഴിഞ്ഞ വിഷുവിന് അയാള്‍ മീരയ്ക്കു വാങ്ങിക്കൊടുത്തതായിരുന്നു മഞ്ഞനിറമുള്ള ആ സാരി. അതു കൈയില്‍ വാങ്ങുമ്പോള്‍ അവളുടെ മുഖത്തെ ഭാവമെന്തായിരുന്നെന്ന് ഊഹിക്കാന്‍ ശ്രമിച്ചയാള്‍ പരാജയപ്പെട്ടു.
മറ്റൊരാളുടെ മനസു വായിക്കാനുള്ള കഴിവ് തനിക്കുണ്ടായിരുന്നെങ്കില്‍!! എങ്കിലൊരു പക്ഷേ, രാവിലെ തന്നെ ഓഫീസിലേക്കു യാത്രയാക്കുമ്പോള്‍ അവളുടെ മനസില്‍ എന്താണെന്നറിയാമായിരുന്നു. ഇപ്പോഴവള്‍ കൂടെയുണ്ടാകുമായിരുന്നു. ''എന്തിനാണെന്റെ മീരേ നീയിതു ചെയ്തത്..'' ചന്ദ്രഭാനുവിന്റെ നെഞ്ചില്‍ ഒരു നൊമ്പരം വിങ്ങി.
ഒരു കാര്യത്തിനും മീരയ്ക്കു നിര്‍ബന്ധമില്ലായിരുന്നു. കല്യാണം കഴിഞ്ഞു നാലു വര്‍ഷമായി. ഇതുവരെയും സ്വന്തം ആവശ്യങ്ങള്‍ പറഞ്ഞു മീര അലട്ടിയിട്ടില്ല. ഗര്‍ഭിണിയായിരുന്ന സമയത്തു പോലും എന്തിനോടെങ്കിലും ആഗ്രഹമോ ഇഷ്ടമോ ഉണ്ടായിരുന്നില്ല. പാത്രത്തില്‍ പകര്‍ന്നു വച്ച തെളിനീരു പോലെയായിരുന്നു മീര. പാത്രത്തിന്റെ ഘടനയനുസരിച്ചു ഇഷ്ടമുള്ള രൂപത്തിലേക്കു മാറ്റാം. അതേപോലെ അയാളുടെ ഇഷ്ടവും താല്‍പര്യവും അനുസരിച്ച് അവള്‍ മാറിക്കൊണ്ടേയിരുന്നു. ചന്ദ്രഭാനു എന്തുവാങ്ങി നല്‍കുന്നോ അതുപയോഗിക്കും, ഒരിക്കലും കുറ്റം പറഞ്ഞിട്ടില്ല.
അവള്‍ക്കിഷ്ടപ്പെട്ട നിറമെന്താണെന്നു പോലും ചന്ദ്രഭാനുവിനറിയില്ല. യാത്രപോകുമ്പോള്‍ അയാള്‍ പറയുന്ന സാരി ഉടുക്കും. അയാള്‍ പൗഡറിടാന്‍ പറഞ്ഞാല്‍ ഇടും. പൊട്ടു തൊടാന്‍ പറഞ്ഞാല്‍ തൊടും, അത്രതന്നെ!!
സുഹൃത്തുക്കളില്‍ പലരുടെയും ജീവിതം കാണുമ്പോള്‍ അയാള്‍ മീരയെക്കുറിച്ചോര്‍ത്ത് രഹസ്യമായി അഭിമാനിക്കുമായിരുന്നു. മുഖം മുഷിഞ്ഞ് ഇന്നേവരെ അവളോടു സംസാരിക്കേണ്ടി വന്നിട്ടില്ല. അവളുടെ ശബ്ദം ആ വീട്ടില്‍ ഒന്നുയര്‍ന്നു കേട്ടിട്ടിട്ടു പോലുമില്ല. മീരയുടെ ശബ്ദമൊന്നുയരുന്നത് കുഞ്ഞിനെ ഉറക്കാനായി അവള്‍ പാടുമ്പോള്‍ മാത്രമാണ്. വളരെ നേര്‍ത്ത ശബ്ദത്തിലാവും ആ പാട്ട്, പൂക്കളില്‍ മഴ പെയ്യും പോലെ. 'നിശബ്ദയായ ഭാര്യ' എന്നു പറഞ്ഞാണ് അയാള്‍ സുഹൃദ് സദസുകളില്‍ മീരയെ പരിചയപ്പെടുത്തുക. പരിചയപ്പെട്ടവര്‍ക്കാര്‍ക്കും പെട്ടെന്നു മറക്കാന്‍ പറ്റാത്ത മുഖമായിരുന്നു മീരയുടേത്. ചന്ദ്രഭാനുവിന്റെ ഭാര്യാസങ്കല്‍പം എന്തായിരുന്നോ അതു തന്നെയായിരുന്നു മീര.
പുറത്തു നിന്നു നോക്കുന്ന ആര്‍ക്കും അതൊരു സന്തുഷ്ട കുടുംബമായിരുന്നു. പക്ഷേ, എപ്പോഴൊക്കെയോ ഒരു വിഷാദഭാവം അവളുടെ മുഖത്ത് ഉറഞ്ഞു കൂടുന്നതായി ചന്ദ്രഭാനുവിനു തോന്നിയിട്ടുണ്ട്. അപ്പോഴൊക്കെയും എന്തെങ്കിലും പറഞ്ഞും വാങ്ങി നല്‍കിയും അവളെ സന്തോഷിപ്പിക്കാന്‍ അയാള്‍ ശ്രമിക്കും. കാരണം, മീരയുടെ മുഖമൊന്നു വാടുന്നത്, മിഴിയൊന്നു നിറയുന്നത് ചന്ദ്രന് സഹിക്കാനാകുമായിരുന്നില്ല. ആ മീരയാണ്, ചന്ദ്രഭാനു ഇത്രയേറെ സ്‌നേഹിച്ചിരുന്നിട്ടും.............

          **********           **********          **********

ഇതേസമയം, വീടിന്റെ പരിസരത്ത് വെറുതെ ചുറ്റിക്കറങ്ങുകയായിരുന്നു മീരയുടെ ആത്മാവ്. തൊഴുത്തിന്റെ പിന്നിലും കിണറ്റിന്‍ കരയിലും പിന്‍വശത്തെ ചാമ്പയുടെ ചുവട്ടിലും അടുക്കളയിലും മുക്കിലും മൂലയിലും വെറുതെ ചുറ്റി നടക്കുന്നതിനിടയില്‍ അവള്‍ക്കു മുന്നിലൂടെ ഒരു ഐസ്‌ക്രീം ബൗളും തട്ടി അദിത കടന്നു പോയി. കുഞ്ഞിന്റെ നിക്കറിനുള്ളിലേക്കു കയറിയിരുന്ന ഉടുപ്പ് വലിച്ചിട്ടു കൊടുക്കണമെന്നുണ്ടായിരുന്നെങ്കിലും മീര അനങ്ങിയില്ല. താന്‍ ആ കുഞ്ഞിനെ സ്‌നേഹിച്ചിരുന്നില്ലേ എന്നു മീര സംശയിച്ചു. അതോ ഒരു കുഞ്ഞിനെ കാണുമ്പോള്‍ ഏതൊരാളുടെയും മനസിലുണ്ടാകുന്ന ഒരു കൗതുകവും വാല്‍സല്യവും മാത്രമേ തന്റെ മനസിലും ഉണ്ടായിരുന്നുള്ളോ? അവള്‍ ആലോചിച്ചു. അതല്ലെന്നുറപ്പാണ്, അതിലുപരി എന്തോ ഒന്നുണ്ടായിരുന്നു. പക്ഷേ, അതിനു തന്നെ മരണത്തില്‍നിന്നു പിന്തിരിപ്പിക്കാനുള്ള ശക്തിയില്ലായിരുന്നുവെന്നു മാത്രം.
അവള്‍ മെല്ലെ ചന്ദ്രഭാനു ഇരിക്കുന്ന മുറിയിലേക്കു കടന്നു ചെന്നു. തലയ്ക്കു കൈകൊടുത്ത് ഒരേ ഇരിപ്പിരിക്കുകയാണ് അയാള്‍. ചുരുണ്ട മുടി പാറിപ്പറന്ന് നെറ്റിയിലേക്കു വീണു കിടക്കുന്നു. ബീഡിക്കറ പിടിച്ച ചുണ്ടുകള്‍. അവളുടെ മനസിലേക്ക് പഴയ അതേ വെറുപ്പ് ഉരുണ്ടു കൂടി വന്നു. ഒരുതരം സഹതാപം കലര്‍ന്ന വെറുപ്പ്! അയാളുടെ വിണ്ടുകീറിയ കാല്‍പാദങ്ങളേയും കുഴിനഖം പിടിച്ച വിരലുകളേയും മീര വെറുത്തിരുന്നു. പല രാത്രികളിലും ചന്ദ്രഭാനുവിന്റെ പരുപരുത്ത വിരലുകളുടെ തലോടലേറ്റു കിടക്കുമ്പോള്‍, ബീഡിയുടെ ഗന്ധമുള്ള ശ്വാസം മുഖത്തു തട്ടുമ്പോള്‍ കിടക്കയില്‍നിന്നും എഴുന്നേറ്റ് എങ്ങോട്ടെങ്കിലും ഓടിപ്പോകാന്‍ അവള്‍ക്കു തോന്നിയിട്ടുണ്ട്. പക്ഷേ, എങ്ങോട്ടു പോകാന്‍?
വീട്ടിലേക്കു ചെല്ലുന്ന കാര്യം ഓര്‍ക്കാനേ വയ്യ. കല്യാണം കഴിഞ്ഞ അന്ന് ചന്ദ്രഭാനുവിനൊപ്പം ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ അമ്മ വിളിച്ചു മാറ്റിനിര്‍ത്തി പറഞ്ഞത് ഇന്നുമോര്‍ക്കുന്നു. '' എന്റെ മോള്‍ക്കിവിടുത്തെ കാര്യം അറിയാവല്ലോ? എന്തു വന്നാലും അതൊക്കെ സഹിച്ചും ക്ഷമിച്ചും അവന്റെ കൂടെ കഴിയണം. നിനക്കീ കല്യാണത്തിന് ഇഷ്ടവൊണ്ടായിട്ടല്ലെന്നമ്മയ്ക്കറിയാം. പിന്നെ അറിഞ്ഞിടത്തോളം ചന്ദ്രന്‍ നല്ലോനാ. നിനക്കൊന്നിനും ഒരു ബുദ്ധിമുട്ടും ഒണ്ടാകത്തില്ല.''
അമ്മ പറഞ്ഞത് വളരെ ശരിയായിരുന്നു. ചന്ദ്രന്‍ നല്ലവനായിരുന്നു. ഒരു ബുദ്ധമുട്ടും ഒരിക്കലും ഉണ്ടായിട്ടില്ല. താനൊന്നും ആവശ്യപ്പെടാത്തതിന്റെ കുറവേ ഉണ്ടായിരുന്നുള്ളു. മനസിലെ അതൃപ്തി പുറത്തു കാണിക്കാതെ നാലു വര്‍ഷത്തോളം എല്ലാവരെയും കബളപ്പിച്ചു. ഇനിയും ഇതു വയ്യെന്ന ഘട്ടമെത്തിയപ്പോഴാണ് മരിക്കാമെന്നു തീരുമാനിച്ചത്.
എന്തായിരുന്നു തന്റെ പ്രശ്‌നം? ചന്ദ്രഭാനുവിനെ ഉള്‍ക്കൊള്ളാനാകാത്തതോ? അയാളൊരിക്കലും തന്റെ സങ്കല്‍പത്തിലെ ഭര്‍ത്താവായിരുന്നില്ല. അയാളുടെ ശാന്തതയും സാത്വികതയും മുറ്റി നില്‍ക്കുന്ന സ്വഭാവം പലപ്പോഴും തന്നെ അസ്വസ്ഥയാക്കിയിട്ടുണ്ട്. ഒരുപക്ഷേ, തനിക്കു പ്രകാശനെ അത്രയേറെ ഇഷ്ടമുണ്ടായിരുന്നതു കൊണ്ടു തോന്നിയതായിരിക്കാം. അയാളുമൊത്തുള്ള ഒരു കുടുംബജീവിതം എല്ലാ അര്‍ഥത്തിലും സ്വപ്നം കണ്ടതുകൊണ്ടു സംഭവിച്ചത്. പ്രകാശന്റെ വീട്ടുകാര്‍ക്ക് തന്നെ ഉള്‍ക്കൊള്ളാനാവാതെ പോയതിന്റെ നാണക്കേടില്‍നിന്നും രക്ഷപെടാനുള്ള അമ്മയുടെ വ്യഗ്രതയ്ക്കും കണ്ണീരിനുമവസാനം ചന്ദ്രഭാനുവിനു മുന്നില്‍ കഴുത്തു നീട്ടി നില്‍ക്കേണ്ടി വന്നു. പക്ഷേ വിവാഹത്തിനു ശേഷവും  മനസില്‍ ചന്ദ്രഭാനുവിനും മേലെയൊരു സ്ഥാനമായിരുന്നു പ്രകാശനുണ്ടായിരുന്നത്. അതുകൊണ്ടായിരുന്നല്ലോ ചന്ദ്രനില്ലാതിരുന്ന ദിവസങ്ങളില്‍ വിരുന്നെത്തിയിരുന്ന പ്രകാശനെ വിലക്കാനാവാതിരുന്നത്. പ്രകാശന്റെ ഓരോ സന്ദര്‍ശനവും ചന്ദ്രനോടുള്ള വെറുപ്പ് വര്‍ധിപ്പിക്കാന്‍ ഇടയാക്കിയിട്ടേയുള്ളു. അയാളുടെ ആലിംഗനത്തില്‍ അമരുമ്പോള്‍ വെറുതെ പ്രകാശനണെന്നവള്‍ വിചാരിക്കും. ബീഡിയുടെ മണമുള്ള ശ്വാസം മുഖത്തു തട്ടുമ്പോള്‍ മനം മറിച്ചിലോടെ പ്രകാശനെയും അയാള്‍ അടുത്തു വരുമ്പോഴുള്ള ആഫ്റ്റര്‍ ഷേവിന്റെ നനുത്ത ഗന്ധത്തെയും ഓര്‍ത്ത് നെടുവീര്‍പ്പിടും. ഉള്ളില്‍ പതഞ്ഞു  വരുന്ന വെറുപ്പടക്കി മരപ്പാവ കണക്കെ കിടക്കുവാനെ പിന്നീട് സാധിച്ചിരുന്നുള്ളു. രാവിലെ എഴുന്നേറ്റ് കുളിച്ചൊരുങ്ങി പുഞ്ചിരിയോടെ ചന്ദ്രഭാനുവിന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടുമ്പോഴും ഉള്ളില്‍ തികട്ടി വന്നിരുന്നത് അവജ്ഞ മാത്രമായിരുന്നു.
മീരയ്ക്കയാളോടു സഹതാപം തോന്നി. ഇത്രയും നാളായിട്ടും അയാള്‍ തന്നെ മനസിലാക്കിയില്ലല്ലോ? പക്ഷേ, ഭിത്തിയില്‍ ചാരി, കൂനിക്കൂടിയിരിക്കുന്ന ആ രൂപത്തെ നോക്കിയപ്പോള്‍ ഉള്ളിലെവിടെയോ ഒരു കൊളുത്തല്‍. ഇന്നുവരെ ഒരു കാര്യത്തിനും അയാളുടെ മിഴികള്‍ നിറയുന്നത് അവള്‍ കണ്ടിട്ടില്ല. പക്ഷേ ഇന്ന്, അടക്കി നിര്‍ത്താന്‍ പാടുപെടുന്ന കരച്ചില്‍, തേങ്ങലിന്റെ ചീളുകളായി പുറത്തേക്ക് തെറിക്കുന്നു.
ആ മുടിയിഴകളിലൊന്നു തൊടുവാന്‍ മീരയ്ക്കാദ്യമായി മോഹം തോന്നി. അവള്‍ മെല്ലെ കൈനീട്ടി. കൈ വിറയ്ക്കുന്നുണ്ട്. പക്ഷേ തൊടാനാകുന്നില്ല. തന്നെ ആരോ ശക്തമായി പിന്നിലേക്കു വലിക്കുന്നതു പോലെ. പിടിച്ചു നില്‍ക്കാനാകുന്നില്ല. അപ്പൂപ്പന്‍ താടി പോലെ അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നു പോകന്നു. ചന്ദ്രഭാനുവും വീടും അദിതയും ഒന്നും കാഴ്ചയിലില്ല. മീരയ്ക്ക് മരിക്കേണ്ടിയിരുന്നില്ല എന്നു തോന്നി. ഒരു നിലവിളി അവളുടെ തൊണ്ടയില്‍ കുരുങ്ങിക്കിടന്നു ശ്വാസംമുട്ടി പിടഞ്ഞു. ഇരുട്ടിന്റെ ഒരു അഗാധ ഗര്‍ത്തത്തിലേക്ക് ആരോ വലിച്ചു താഴ്ത്തിയതോടെ മീരയുടെ ഓര്‍മകളും മങ്ങാന്‍ തുടങ്ങി. അവളൊരു അണുവിനോളം ചുരുങ്ങി അനന്തമായ പ്രവാഹത്തിലകപ്പെട്ട് ഒഴുകി നീങ്ങി.

2 അഭിപ്രായങ്ങൾ: