2011, ഫെബ്രുവരി 1, ചൊവ്വാഴ്ച

കടന്നുപോയവള്‍ കാണാത്തത്

മഞ്ഞുപെയ്തു തുടങ്ങിയ
സന്ധ്യയിലാണ്,
ശരീരം റെയില്‍വേ ട്രാക്കില്‍
ഉപേക്ഷിച്ച്
പാളത്തിലൂടെ, അവള്‍
നടന്നുപോയത്.

പിന്നില്‍

പകല്‍വെയില്‍ കാഞ്ഞ്
വെന്ത കരിങ്കല്‍
ചീളുകള്‍ക്ക്് മീതെ
വെളുത്ത ഷാള്‍ ചുവന്നുകിടന്നു.
ചാവാത്ത ഫോണ്‍ ചിലച്ച്
ശല്യപ്പെടുത്തി.

വാനിറ്റി ബാഗില്‍നിന്ന്
പുറത്തേക്കു തെറിച്ച
തുറന്ന ചോറ്റുപാത്രത്തില്‍
ബാക്കി വന്ന
അമ്മയുടെ സ്‌നേഹത്തിനായ്
കാക്കകള്‍ കലമ്പി.

പിന്നെ
ഇരുള്‍വീഴും മുമ്പ്
കൂടണയാന്‍, തിരക്കിട്ട്
പറന്നുപോയി. പകരം,
പറിഞ്ഞുപോയ ഹൃദയം
നക്കിത്തുവര്‍ത്താന്‍
കാലത്താട്ടിയോടിച്ച
ചാവാലിപ്പട്ടികളെത്തി.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ