2011, ഫെബ്രുവരി 2, ബുധനാഴ്‌ച

കാണാതെ പോയവര്‍

മൊബൈലില്‍ എപ്പോള്‍ വേണമെങ്കിലും ഡിലീറ്റ് ചെയ്യാവുന്ന ഒരു നമ്പര്‍ മാത്രമായവശേഷിച്ച് ജീവിതത്തില്‍നിന്നും സുധി പടിയിറങ്ങിപ്പോയതിന്റെ കൃത്യം മൂന്നാംനാള്‍. ഉറ്റസുഹൃത്തിന്റെ ചുമതലയേറ്റെടുത്ത് ആശുപത്രിയിലേക്കും തിരിച്ചു വീട്ടിലേക്കുമുള്ള ഓട്ടത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും ശേഷം മടങ്ങിവന്ന് ക്ഷീണത്തോടെ അകമുറിയിലെ കിടക്കയില്‍ തളര്‍ന്നുകിടക്കുകയായിരുന്നു അയാള്‍. എണ്ണയിടാത്ത ഫാനിന്റെ നിലവിളിയും ഹുങ്കാരവും ചേര്‍ന്നുണ്ടാക്കിയ ചുഴിയില്‍ പുറത്തുനിന്നുള്ള ശബ്ദങ്ങള്‍ മുങ്ങിച്ചത്തുകൊണ്ടിരുന്നു.
ജനാലയുടെ ചെറിയ ചതുരപ്പെട്ടികള്‍ക്കിടയിലൂടെ പച്ചിലച്ചാര്‍ത്തുകളെ നോക്കിക്കിടന്നുണ്ടായ മുഷിവിനൊടുവില്‍ മയക്കത്തിന്റെ ഭാരമില്ലായ്മയിലേക്കു നടന്നുകയറിയതേയുള്ളൂ. അപ്പോഴാണ് അലോസരം സൃഷ്ടിച്ച് മേശമേലിരുന്ന മൊബൈല്‍ അടിച്ചുതുടങ്ങിയത്.
ആ നിമിഷം വരെ, മുറിയിലുള്ള തന്റേതല്ലാത്ത ആ വസ്തു അയാളുടെ ചിന്തയിലെങ്ങുമില്ലായിരുന്നു. ആശുപത്രിയില്‍ വച്ച് സുധീഷിന്റേതെന്നു പറഞ്ഞ് ആരോ ഏല്‍പ്പിച്ച കടലാസുപൊതി അയാള്‍ക്കോര്‍മ വന്നു. അതെന്താണെന്നു തുറന്നുനോക്കാനുള്ള മാനസികാവസ്ഥയോ സമയമോ അപ്പോഴുണ്ടായിരുന്നില്ലെന്നതാണു സത്യം.
സുധിയുടെ ഭാര്യ മാളവികയെ ഏല്‍പ്പിക്കണമെന്ന വിചാരത്തോടെയാണതു കൈയില്‍ വാങ്ങിയതെങ്കിലും ഇടയ്‌ക്കെപ്പോഴോ വീട്ടിലെത്തിയപ്പോള്‍ പാന്റ്‌സിന്റെ പോക്കറ്റില്‍നിന്നുമെടുത്ത് മേശമേല്‍ വച്ചു മറന്നു.
അനുസരണയില്ലാത്ത കുട്ടിയേപ്പോലെ അതു ശാഠ്യം തുടര്‍ന്നപ്പോള്‍ കൈയെത്തിച്ചെടുത്തു കാതോടുചേര്‍ത്തെങ്കിലും ആ നിമിഷം കോള്‍ കട്ടായി. ആരാണെങ്കിലും അതു സുധിയുടെ മരണം അറിയാത്ത ആരോ ആണെന്നയാള്‍ക്കു തോന്നി. മൊബൈല്‍ പരിശോധിക്കുക പോലും ചെയ്യാതെ മാളുവിനെ ഏല്‍പ്പിക്കുകയാണു മര്യാദയെന്നും അതാണു ശരിയെന്നും അറിയാമെങ്കിലും കാരണമൊന്നുമില്ലാതുണ്ടായ ആകാംഷയ്ക്കു വിരലുകള്‍ക്കു കടിഞ്ഞാണിടാനായില്ല.
മിസ്ഡ് കോളുകളുടെ വേലിക്കെട്ടുകള്‍ കടന്ന് ഇന്‍ബോക്‌സിന്റെ സ്വകാര്യതയില്‍ ഒരുവേള ശങ്കിച്ചുനിന്ന അയാളെ ആകാംഷ വീണ്ടും മെസേജുകളുടെ രഹസ്യങ്ങളിലേക്കു തള്ളിയിട്ടു. പേര് സേവ് ചെയ്യാത്ത ഏതോ നമ്പരില്‍നിന്നുള്ള മെസേജുകളായിരുന്നു എല്ലാം. സ്‌നേഹവും ആര്‍ദ്രതയും കരുതലും പരിഭവവും നിറഞ്ഞ ഒരു മുഖം അതിനു പിന്നില്‍ തെളിഞ്ഞു. 'സുധിയേട്ടാ' എന്നു വിളിച്ച്  സ്‌നേഹത്തിലാരംഭിച്ച്, പരിഭവം കടന്ന്, കുറ്റപ്പെടുത്തലുകള്‍ക്കൊടുവില്‍, 'എന്തുപറ്റി?എന്താ ഫോണെടുക്കാത്തത്' എന്ന ആശങ്കയിലെത്തി നില്‍ക്കുന്ന സന്ദേശങ്ങളിലൂടെ കടന്നു പോകവേ, ഉള്‍ക്കൊള്ളാന്‍ മനസു വിസമ്മതിച്ചിട്ടും മുന്നില്‍ ഉടഞ്ഞുവീണ  സത്യം അയാളെ ഞെട്ടിച്ചുകളഞ്ഞു. സുധിക്ക് മാളു ഉള്‍പ്പെടെ മറ്റാരും അറിയാതൊരു സ്‌നേഹബന്ധം! അതു മനസിലാക്കിയ നിമിഷം സുധിയുടെ ആത്മസുഹൃത്തെന്ന പദവിക്ക് താന്‍ അര്‍ഹനല്ലെന്ന് അയാള്‍ക്കു തോന്നി.
മറ്റൊരവസരത്തിലാണെങ്കില്‍ ഇക്കാര്യം മറച്ചുവച്ചത് ഒരു പിണക്കത്തിലേക്കു നീണ്ടേനെ. ഇനി പിണക്കങ്ങള്‍ക്കു സ്ഥാനമില്ലല്ലോ? സ്‌നേഹമൊഴിച്ച് മറ്റുള്ളവയെല്ലാം മരണത്തോടെ വിസ്മൃതിയിലാണ്ടു പോകുമെന്നു തിരിച്ചറിഞ്ഞ നിമിഷം.
ആലോചിക്കും തോറും അയാളുടെ സമാധാനം നശിച്ചു. മാളവികയുടെ കരഞ്ഞു തളര്‍ന്ന കണ്ണുകളും വിളറിവെളുത്ത മുഖവും വിതുമ്പുന്ന ചുണ്ടുകളുമാണ് ഇതുവരെ മനസില്‍ നീറ്റലായുണ്ടായിരുന്നതെങ്കില്‍ ഇപ്പോഴവിടെ അകലെയെങ്ങോ ഇരുന്ന് ആശങ്കപ്പെടുന്ന അജ്ഞാതമായ ഒരു മുഖം കയറിക്കൂടിയിരിക്കുന്നു. അവളോട് എന്താണു പറയേണ്ടത്? അയാള്‍ മൊബൈല്‍ കട്ടിലിലേക്കിട്ടു. സുധിയുടെ നനുത്ത ഗന്ധം അതിനെ ചൂഴ്ന്നു നില്‍ക്കുന്നതായി അയാള്‍ക്കു തോന്നി.
പത്തുമിനിട്ടു പിന്നിട്ടില്ല, മൊബൈല്‍ വീണ്ടും അടിച്ചു. ഇത്തവണ അയാളുടെ കാല്‍വിരലില്‍നിന്നും ഒരു പെരുപ്പ് മുകളിലേക്കു പടര്‍ന്നുകയറി. എന്തുപറയും? ഒരുവേള ശങ്കിച്ചുനിന്ന ശേഷം അയാള്‍ പച്ചബട്ടണില്‍ വിരലമര്‍ത്തി, മൊബൈല്‍ കാതോടു ചേര്‍ത്തു.
ആശങ്കയോ പരിഭവമോ എന്നു വേര്‍തിരിച്ചറിയാനാവാത്ത വളരെ നേര്‍ത്ത ശബ്ദം. 'ഹലോ...എന്തുപറ്റി സുധിയേട്ടാ? എന്താണു ഫോണ്‍ എടുക്കാതിരുന്നത്?'
എന്താണു പറയേണ്ടത്. ഹൃദയം പുറത്തേക്കു തെറിച്ചുപോകുമെന്നയാള്‍ക്കു തോന്നി.
'ഹലോ...ഞാന്‍ പറയുന്നതു കേള്‍ക്കുന്നുണ്ടോ?'
അയാള്‍ വിറയാര്‍ന്ന സ്വരത്തില്‍ മൂളി.
'എന്താ വീട്ടിലാണോ? എത്രദിവസമായി ഞാന്‍ വിളിക്കുന്നു? ഒരു മെസേജ് പോലും അയച്ചില്ലല്ലോ? ഞാന്‍ നാളെ അഞ്ചു മണി കഴിയുമ്പോള്‍ അവിടെത്തും..ബസ്‌സ്റ്റാന്‍ഡില്‍ വരില്ലേ?'
'അഞ്ചുമണിക്കല്ലേ? വരാം..ഒരു ചെറിയ പ്രശ്‌നത്തിലായിരുന്നു. നേരില്‍കാണുമ്പോള്‍ എല്ലാം പറയാം' അങ്ങനെ പറയാനാണ് അയാള്‍ക്കപ്പോള്‍ തോന്നിയത്.
'എന്താ ശബ്ദം മാറിയിരിക്കുന്നത്. പനിയാണോ?'
അയാളൊന്നു ഞെട്ടി. എങ്ങിനെയെങ്കിലും സംഭാഷണം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അയാള്‍ പറഞ്ഞു. 'ങാ..അതേ..നാളെ കാണുമ്പോള്‍ വിശദമായി സംസാരിക്കാം'
'പക്ഷേ, സുധിയേട്ടനെ ഞാനെങ്ങിനാ തിരിച്ചറിയുക? ഒരു ഫോട്ടോയെങ്കിലും അയച്ചുതരാന്‍ ഞാന്‍ എത്രവട്ടം പറഞ്ഞിട്ടുണ്ട്?'
ദൈവമേ! അയാള്‍ ശരിക്കും ഞെട്ടിപ്പോയി. ഇതുവരെ സുധിയെ അവള്‍  കണ്ടിട്ടില്ലെന്നോ? അയാള്‍ക്കു തളര്‍ച്ചതോന്നി. പക്ഷേ, എന്തെങ്കിലും പറഞ്ഞേപറ്റൂ. 'ഞാന്‍... ഞാന്‍, എന്‍ക്വയറിയോടു ചേര്‍ന്നുള്ള ടെലിഫോണ്‍ബൂത്തിനടുത്തുണ്ടാകും. സ്‌കൈബ്ലൂ കളര്‍ ഷര്‍ട്ടും ബ്ലാക് ജീന്‍സും? ഒ.കെ?'അയാള്‍ പെട്ടെന്നു തോന്നിയതു പറഞ്ഞു.
'ഒ.കെ. ഞാന്‍ കണ്ടുപിടിച്ചോളാം'. പിന്നെ എന്തൊക്കെയോ സംസാരിച്ചശേഷം അവള്‍ കോള്‍ കട്ട് ചെയ്തു. അവള്‍ പറഞ്ഞതൊന്നും ശ്രദ്ധിക്കാനോ മനസിലാക്കാനോ ഉള്ള മാനസികാവസ്ഥയിലായിരുന്നില്ല അയാള്‍. വെറുതേ മുളുക മാത്രം ചെയ്തു. എന്തുപറ്റി? ഇങ്ങനൊന്നും ആയിരുന്നില്ലല്ലോയെന്ന ഇടയ്ക്കിടെയുള്ള അവളുടെ  ചോദ്യങ്ങള്‍ മാത്രമായിരുന്നു അയാളെ വര്‍ത്തമാനകാലത്തിലേക്കു മടക്കിക്കൊണ്ടുവന്നത്. സംസാരത്തിനൊടുവില്‍ ഒരു കാര്യം വ്യക്തമായി. ഇതുവരെ അവര്‍ പരസ്പരം കണ്ടിട്ടില്ലെന്ന്... വിരസതയുടെ ഇടവേളകളിലെപ്പോഴോ അറിയാതെ കടന്നു വന്ന ഒരു മിസ്ഡ് കോള്‍ പ്രണയത്തിനു വഴിമാറുകയായിരുന്നു.  എല്ലാം പരസ്പരം അറിഞ്ഞിരുന്നുകൊണ്ട്..അവള്‍ക്ക് മറ്റൊന്നും ആവശ്യമില്ലായിരുന്നു, അല്‍പം സ്‌നേഹമൊഴികെ...
കോള്‍ കട്ട് ചെയ്തശേഷം, അങ്ങനെയൊന്നും പറയേണ്ടിയിരുന്നില്ലെന്ന് അയാള്‍ക്കു തോന്നി. എങ്ങനെ അവളെ അഭിമുഖീകരിക്കും? നാളെ അവളെത്തും...നാളെ! നാളെ എന്നതൊരു കാട്ടാളന്റെ രൂപംധരിച്ച് വിഴുങ്ങാനായി മുന്നില്‍ വാ പിളര്‍ന്നു നില്‍ക്കുന്നു.
ഉറക്കത്തിനായി കൊതിച്ച് കാത്തുകിടന്നതിനൊടുവില്‍, ഉറക്കത്തിന്റെയും ഉണര്‍വിന്റെയും ബോധാബോധത്തിനിടയിലെപ്പോഴോ ഒരു സ്വപ്നമായി അവള്‍ കടന്നുവന്നു. കല്ലുകള്‍ ഇളകിക്കിടക്കുന്ന കുത്തനെയുള്ള കയറ്റത്തിലൂടെ ഒരു മലയുടെ ഉച്ചിയിലേക്ക് അവള്‍ കയറിപ്പോകുകയാണ്. കാലുകള്‍ വലിച്ചുവച്ച് പിന്നാലെ അയാളും. ഒപ്പമെത്താന്‍ അയാള്‍ നന്നേ പാടുപെടുന്നുണ്ട്. മുമ്പിലേക്കോടിക്കയറുന്ന അവള്‍ ഇടയ്ക്കിടെ തിരിഞ്ഞുനിന്ന് ഒപ്പമെത്താന്‍ അയാളോട് ആവേശത്തോടെ വിളിച്ചുപറയുന്നു. അവള്‍ ഇപ്പോള്‍ കുന്നിന്റെ നെറുകയിലാണ്. പിന്നില്‍ ആകാശം മാത്രം. ഒന്നു കൈയെത്തിച്ചാല്‍ ആകാശത്തെ തൊടാം. അയാളെ നോക്കി അവള്‍ ഒരു നിമിഷം നിന്നു. മുഖം നിര്‍വികാരമാണ്. വാടിയപുഞ്ചിരി. അയാള്‍ നോക്കിനില്‍ക്കേ ആകാശത്തുനിന്നും തീമഞ്ഞ നിറമുള്ള ഒരു മേഘം ഇറങ്ങിവന്ന് അവളെ പൊതിഞ്ഞു. അയാള്‍ക്കു തടയാനാകും മുമ്പ് അത് അവളുമായി കുതിച്ചുയര്‍ന്ന് അപ്രത്യക്ഷമായി. അയാള്‍ ഞെട്ടിയുണര്‍ന്നു. ശരീരമാകെ വിയര്‍ത്തുകുളിച്ചിരുന്നു. പക്ഷെ, എത്ര ശ്രമിച്ചിട്ടും അവളുടെ മുഖം മാത്രം അയാള്‍ക്കോര്‍മിച്ചെടുക്കാനായില്ല. സമയം അഞ്ചുമണി കഴിഞ്ഞു. നാളെയിലേക്കുള്ള ദൂരം വീണ്ടും  കുറഞ്ഞിരിക്കുന്നു.

ഠഠഠഠഠ

കുളികഴിഞ്ഞ് കാപ്പികുടിക്കുമ്പോഴാണ് മാളുവിന്റെ ഫോണ്‍ വന്നത്. സുധിയുടെ വാച്ചും മോതിരവും മറ്റും മടക്കിവേണമത്രേ. ഇനിയതല്ലേയുള്ളൂ ബാക്കി. അവള്‍ വിതുമ്പി. അവളെ ആശ്വസിപ്പിക്കാനുള്ള വാക്കുകള്‍ പരതുന്നതിലുപരി അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങളെ എങ്ങനെ നേരിടാമെന്നതായിരുന്നു അയാളുടെ ചിന്ത. എന്തായാലും വൈകിട്ട് മൂന്നുമണി കഴിയുമ്പോള്‍ സുധിയുടെ വാച്ചും മോതിരവും മറ്റുമായി എത്തിയേക്കാമെന്നു മാളുവിനയാള്‍ വാക്കുകൊടുത്തു.
ഡ്രസ് ചെയ്യാനൊരുങ്ങിയപ്പോഴാണ് തലേന്നു മുഖമറിയാത്ത ആ പെണ്‍കുട്ടിക്കു നല്‍കിയ വാക്ക് ഓര്‍മയില്‍ വന്നത്. അലമാരയില്‍നിന്നും സ്‌കൈബ്ലൂ നിറമുള്ള ഷര്‍ട്ടും ബ്ലാക് ജീന്‍സും ധരിച്ചു.
ഓഫീസില്‍ ചെന്നിരുന്നിട്ടും ജോലിയില്‍ ശ്രദ്ധിക്കാനായില്ല. ഇടയ്‌ക്കെപ്പോഴോ അവളുടെ മെസേജ് കണ്ടു. വരാതിരിക്കരുതെന്നോര്‍മിപ്പിച്ചുകൊണ്ട്. ഉച്ചകഴിഞ്ഞപ്പോള്‍ ഹാഫ് ഡേ ലീവ് എഴുതി നല്‍കി. മാളുവിനെ കാണണം. രാജമല്ലിച്ചെടികള്‍ പൂത്തുനില്‍ക്കുന്ന, സുധിയില്ലാത്ത ആ വീട്ടിലെത്തിയപ്പോള്‍ സമയം മൂന്നര കഴിഞ്ഞിരുന്നു. മുറ്റത്തിന്റെ ഓരത്ത് പനയോല കെട്ടിമറച്ച ബലിപ്പുര ഒരുങ്ങുന്നു. ഇറയത്തിട്ട കസേരയില്‍ അവന്റെ അച്ഛന്‍ ആകാശംനോക്കി കിടപ്പുണ്ട്. അയാളെ കണ്ടതും ഒരു വാടിയ പുഞ്ചിരി ആ മുഖത്തു വിരിഞ്ഞു. സുധിയുടെ അച്ഛനുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോഴാണു മാളവിക പുറത്തേക്കു വന്നത്. ഒരാഴ്ചകൊണ്ട് അവളിലുണ്ടായ മാറ്റം കണ്ട് അയാള്‍ അത്ഭുതപ്പെട്ടുപോയി. പ്രസരിപ്പും ചൈതന്യവും നഷ്ടപ്പെട്ട് പാവകണക്കെ... ഒന്നും പറയാതെ വാതില്‍പടി ചാരി അവള്‍ നിന്നു. സംസാരിക്കാന്‍ പെട്ടെന്നു വിഷയങ്ങള്‍ നഷ്ടമായതുപോലെ. മുഖം കുനിച്ച് അല്‍പനേരം ആലോചിച്ചിരുന്നശേഷം അയാള്‍ പോക്കറ്റില്‍നിന്നും വാച്ചും മോതിരവും പഴ്‌സും അടങ്ങിയ പൊതിയെടുത്ത് അവള്‍ക്കു നേരേ നീട്ടി. വാങ്ങുമ്പോള്‍ മാളുവിന്റെ കൈവിറച്ചെങ്കിലും കണ്ണില്‍നിന്നും ഒരു തുള്ളിപോലും അടര്‍ന്നില്ല. ഇടത്തേ പോക്കറ്റില്‍ ഭദ്രമായിവച്ചിരുന്ന സുധിയുടെ മൊബൈലിനേക്കുറിച്ച് അയാള്‍ മന:പൂര്‍വം മറന്നു. കാപ്പികുടിക്കാന്‍ നിര്‍ബന്ധിച്ചുവെങ്കിലും തിരക്കുണ്ടെന്നു പറഞ്ഞ് ഇറങ്ങിയപ്പോഴാണ് അയാള്‍ ഭയന്നിരുന്ന ആ ചോദ്യം കാതില്‍ വീണത്. 'സുധിയേട്ടന്റെ മൊബൈല്‍...?'
പ്രതീക്ഷിച്ചിരുന്നെങ്കിലും അയാളൊന്നു പതറി. 'അത്..അതു കിട്ടിയില്ല മാളൂ... ആക്‌സിഡന്റല്ലേ..വീഴ്ചയുടെ ആഘാതത്തില്‍ എവിടേക്കെങ്കിലും തെറിച്ചുപോയിക്കാണും...കിട്ടിയാല്‍തന്നെ ആരെങ്കിലും മടക്കിത്തരണമെന്ന് എന്താ നിര്‍ബന്ധം?'
'ശരിയാ..' സുധിയുടെ അച്ഛന്‍ പിന്താങ്ങി.
കൂടുതലൊന്നും പറയാതെ തലകുലുക്കി യാത്രപറഞ്ഞ് അയാള്‍ ബൈക്കിനു നേര്‍ക്കു നടന്നു. യാത്രപറഞ്ഞിറങ്ങുകയായിരുന്നില്ല, ശരിക്കുമൊരു രക്ഷപെടലായിരുന്നു അത്.
ഗേറ്റ് കടന്നതിനു പിന്നാലെ, കാത്തിരുന്നിട്ടെന്നവണ്ണം സുധിയുടെ മൊബൈല്‍ അടിച്ചു. അവളാണ്. അയാള്‍ കോള്‍ അറ്റന്‍ഡ് ചെയ്തു. യാത്രയുടെ ക്ഷീണം തുളുമ്പിനില്‍ക്കുന്ന ശബ്ദം. 'സുധിയേട്ടാ.. എവിടാ? വിചാരിച്ചതിലും നേരത്തെ ബസ് അവിടെത്തും.. ബൂത്തിനടുത്ത് കാത്തുനില്‍ക്കണം' എന്തെങ്കിലും പറയും മുമ്പ് കോള്‍ കട്ടായി. അയാള്‍ക്കു വീണ്ടും തളര്‍ച്ച അനുഭവപ്പെട്ടു. എന്തു ചെയ്യണം? എന്തു പറയണം? ബൈക്ക് ഓടിക്കൊണ്ടേയിരുന്നു. പാഞ്ഞുപോകുന്ന വാഹനങ്ങളോ വഴികളോ ഒന്നും കണ്‍മുന്നിലില്ല.
ബൈക്ക് മെല്ലെ പാലത്തിലേക്കു കയറി. താഴെ, സംഘര്‍ഷങ്ങളും ചുഴികളുമെല്ലാം ചതിവുമെല്ലാം അടിത്തട്ടിലൊളിപ്പിച്ച് പുഴ ശാന്തമായൊഴുകുന്നു. പാലത്തിന്റെ കൈവരിയോടു ചേര്‍ത്ത് അയാള്‍ ബൈക്ക് നിര്‍ത്തി. ഇടത്തേ പോക്കറ്റില്‍നിന്നും മൊബൈല്‍ പുറത്തെടുത്ത നിമിഷം അത് അടിച്ചുതുടങ്ങി. അവളാണ്... എന്തുപറയണം? വയ്യ..കരുതിവച്ച ധൈര്യമെല്ലാം ചോര്‍ന്നു പോകുംപോലെ...അയാള്‍ ഡിസ്‌പ്ലേയിലേക്കു നോക്കി ഒരു നിമിഷം നിന്നു... പിന്നെയത്  ദൂരെ പുഴയുടെ ആഴങ്ങളിലേക്കു വലിച്ചെറിഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ